Friday, May 10, 2024
keralaNewsObituary

കാണാതായ രണ്ട് ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: ശാസ്താംപൂവത്ത് നിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ രണ്ട് ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതാകുന്നത്. വനം വകുപ്പും പൊലീസും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സജി കുട്ടനും അരുണ്‍ കുമാറും വഴി തെറ്റി ഉള്‍കാട്ടില്‍ അകപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍ അന്വേഷണം നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് 16 കാരനായ സജിക്കുട്ടനെയും അയല്‍വാസിയായ എട്ടു വയസ്സുകാരന്‍ അരുണ്‍കുമാറിനെയും കാണാതാകുന്നത്. ഇരുവരും കാടിനടുത്തുള്ള ബന്ധു വീട്ടില്‍ പോയതാകാം എന്നാണ് രക്ഷിതാക്കള്‍ ആദ്യം കരുതിയത്. പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ ആറുമണി മുതല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി. പത്തു പേരുള്ള 7 സംഘങ്ങളായാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.