Tuesday, May 7, 2024
educationkeralaNews

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ മാറ്റം വേണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി തുടങ്ങി

വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ മാറ്റം വേണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി തുടങ്ങി. അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. തീവ്ര വര്‍ഗ്ഗീയ പാഠഭാഗങ്ങളില്‍ ചിലത് ഒഴിവാക്കാനും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ സിലബസില്‍ കൂട്ടിച്ചേര്‍ക്കാനുമാണ് സമിതി നിര്‍ദ്ദേശം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് ആര്‍എസ്എസ് സൈദ്ധാന്തികനായ എം. എസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള പുസ്തകങ്ങള്‍ ചേര്‍ത്തത്. കൂടാതെ തീവ്ര വര്‍ഗ്ഗീയ പരാമര്‍ശങ്ങളുള്ള വി. ഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയാണ് സിലബസില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്. കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിമാരായിരുന്ന. പവിത്രന്‍, ജെ. പ്രഭാഷ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിലബസില്‍ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ല, ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ചിന്താധാരകള്‍ക്ക് പ്രാമുഖ്യം ലഭിച്ചില്ല, അതുകൊണ്ടുതന്നെ സിലബസില്‍ ആകെ മാറ്റം കൊണ്ടുവരമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. സമിതി റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്ത ശേഷം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണോ എന്ന് തീരുമാനിക്കും