Saturday, April 27, 2024
indiakeralaNews

എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റി

ദില്ലി: വിശദമായ വാദം കേള്‍ക്കുന്നതിനായി എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി മുപ്പത്തിമൂന്നാം തവണയും വീണ്ടും മാറ്റി.
2017 മുതല്‍ കോടതിയിലുള്ള കേസാണെന്നും നവംബര്‍ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. കേസില്‍
അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതോടെ ലാവലിന്‍ കേസില്‍ വാദം കേള്‍ക്കാതെ യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പടിയിറങ്ങും. പുതിയ ബെഞ്ചിന് മുന്നിലാകും ഇനി നവംബര്‍ അവസാനം കേസെടുത്തുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റി വച്ചു.