Wednesday, May 8, 2024
keralaNewspolitics

വോട്ടെടുപ്പ് : രാത്രി 10 മണിക്കും തീരാതെ പോളിംങ്

കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും വടക്കന്‍ കേരളത്തിലെ ചില ബൂത്തുകളില്‍ പോളിംങ് അവസാനിച്ചിട്ടില്ല. വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്‌കൂളില്‍ 119-ാം ബൂത്തില്‍ പത്ത് മണിക്ക് ശേഷവും സ്ത്രീകളുള്‍പ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനില്‍ക്കുന്നത്. കോഴിക്കോട് 284 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുകയാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ 7 ബൂത്തില്‍ വോട്ടെടുപ്പ് തുടരുകയാണ്.           ആലത്തൂരില്‍ 9 ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 2248 ബൂത്തുകളില്‍ 1964 ഇടത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി. കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയെന്ന് യുഡിഎഫ് ആരോപിച്ചു. മെഷീനുകള്‍ തകരാര്‍ ആയത് അടക്കം പല പ്രശ്‌നങ്ങളുമുണ്ടായ അശ്രദ്ധകൊണ്ടാണ് പോളിംങ് ഇത്ര വൈകാന്‍ കാരണം. നടത്തിപ്പിലെ വീഴ്ചയില്‍ കര്‍ശനമായ നടപടി വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, കെ കെ രമ എംഎല്‍എയും ആവശ്യപ്പെട്ടു. അട്ടിമറി നടന്നതായി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു.

യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളില്‍ സാധാരണ നിലയില്‍ വോട്ടെടുപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് പോളിംങ് ശതമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. രാത്രി എട്ടര വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിംങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാല്‍ 7 ശതമാനത്തോളം കുറവാണിത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77.84 ആയിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംങ് പത്തനംതിട്ടയിലാണ് ഉണ്ടായത്. 63.35%. കൂടുതല്‍ കണ്ണൂരിലും – 75.74%