Sunday, May 5, 2024
Local NewsNews

എരുമേലിയില്‍ ആരോഗ്യ വകുപ്പ് പരിശോധന ഹോട്ടല്‍ അടപ്പിച്ചു

എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ ഭാഗമായി എരുമേലിയിലെ പ്രധാന താവളങ്ങളായ എരുമേലി ടൗണ്‍, കൊരട്ടി, ഓരുങ്കല്‍ കടവ്, മുക്കൂട്ടുതറ, പമ്പാവാലി എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണവും, കൈകാര്യവും ചെയ്യുന്ന 18 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ശുചിത്വ സംവിധാനങ്ങള്‍ പാലിക്കാതെയും. ശരിയായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം നടത്താതെയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിച്ചിരുന്ന എരുമേലിയിലെ ആന്ധ്ര ടിഫിന്‍ എന്ന ഹോട്ടല്‍ പൂട്ടിച്ചു. ഹെല്‍ത്ത് കാര്‍ഡ് എല്ലാ തൊഴിലാളികളും എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും അറിയിച്ചു.

എല്ലാ കടകളിലും വേസ്റ്റു ബിന്നുകള്‍ വെക്കണമെന്നും, ഇല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഒക അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെയും, ശരിയായ രീതിയില്‍ മാലിന്യം സംസ്‌ക്കരിക്കാതെയും വ്യാപാരം നടത്തുന്ന 6 കടകള്‍ക്ക് നോട്ടീസ് നല്‍കി. വ്യത്തിഹീനമായ കുപ്പികളില്‍ സോഡ വിതരണം ചെയ്യുന്നതായി പരിശോധനയില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും വരുംദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് ശര്‍മ്മ, പ്രതിഭ, പ്രശാന്ത് കെ.എസ്സ്, എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഒക അറിയിച്ചു.