Thursday, May 2, 2024
keralaNews

ഇലന്തൂരില്‍ എത്തിച്ച രാത്രി പത്മത്തിനെയും, റോസ്ലിനെയും കൊലപ്പെടുത്തി

പത്തനംതിട്ട: ഇലന്തൂരില്‍ എത്തിച്ച രാത്രി പത്മത്തിനെയും, റോസ്ലിനെയും കൊലപ്പെടുത്തി. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ചിന്തിക്കാന്‍ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികള്‍ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. ഇലന്തൂരില്‍ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം.

ശ്രീദേവി എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിങിനെ വലയിലാക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ഭഗവല്‍സിങിന്റെ വിശ്വാസം നേടിയെടുത്ത ഇയാള്‍ സമ്പദ് സമൃദ്ധിക്കായി പൂജ നടത്തിയാല്‍ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും വിശ്വസിപ്പിച്ചു. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റഷീദ് എന്ന സിദ്ധന്റെ പേരില്‍ പൂജയ്‌ക്കെത്തിയ മുഹമ്മദ് ഷാഫി പൂജയുടെ ഭാഗം എന്ന നിലയില്‍ ഭഗവല്‍ സിങ്ങിന്റെ പങ്കാളിയെ ദുരുപയോഗം ചെയ്തതായും പറയുന്നു. പൂജയ്ക്കു കൂടുതല്‍ ഫലം ലഭിക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവല്‍ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നല്‍കണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിര്‍ദേശം. ഇത് അംഗീകരിച്ച ദമ്പതികള്‍ ബലി നല്‍കാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏല്‍പിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്ലിനെയും പത്മത്തെയും ഇയാള്‍ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുന്നത്.