Friday, May 17, 2024
keralaNews

പത്മയുടെ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പത്തനംതിട്ട: പത്മയുടെ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം മാത്രമെന്ന് സൂചന. തമിഴ്‌നാട് സ്വദേശിനി പത്മയെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയത് അടുത്തിടെയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രാഥമിക പരിശോധനയിലാണ് മൃതദേഹങ്ങള്‍ക്ക് വലിയ കാലപ്പഴക്കം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടത്.ജൂണ്‍, സെപ്തംബര്‍ എന്നീ മാസങ്ങളിലായാണ് ഇരു സ്ത്രീകളെയും കൊലപ്പെടുത്തിയത് എന്നാണ് ഏജന്റ് ഷാഫിയുടെ മൊഴി. ഇത് പ്രകാരം അവസാനം കൊല്ലപ്പെട്ടത് പത്മയാകാനാണ് സാദ്ധ്യത. എന്നാല്‍ കണ്ടെടുത്ത മൃതദേഹം പത്മയുടേതാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്നും പത്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് മകന്റെ മൊഴി.

മൃതദേഹം 20 ഓളം കഷ്ണങ്ങളായി വെട്ടിമുറിച്ചാണ് കുഴിച്ചിട്ടിരിക്കുന്നത്. കയ്യും കാലുമെല്ലാം ശരീരത്തില്‍ നിന്നും മുറിച്ച് നീക്കിയിട്ടുണ്ട്. വീടിന് സമീപമായാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. ഇതിന് മുകളിലായി പ്രതികള്‍ മഞ്ഞള്‍ചെടികളും നട്ടിരുന്നു. മൃതദേഹം വേഗം ദ്രവിക്കുന്നതിനായി ഉപ്പ് വിതറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്.