Monday, April 29, 2024
indiaNews

ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി മെട്രോയുടെ 37 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവര്‍ രഹിത ട്രെയിന്‍ ഉദ്ഘാടനം നടത്തിയത്. ദേശീയ പൊതു മൊബിലിറ്റി കാര്‍ഡും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഊര്‍ജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്‌ബോള്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 5 മെട്രോ സര്‍വീസുകള്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ 18 നഗരങ്ങളില്‍ മെട്രോ റെയില്‍ ഉണ്ടെന്നും പ്രധാനമന്ത്രി ഉദ്ഘാടനത്തിനിടെ വ്യക്തമാക്കി.മജന്ത ലെയിനില്‍ ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ 2021ന്റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവര്‍ രഹിത ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരീക്ഷണം നടത്തിയിരുന്നു. തിരക്കില്ലാത്ത സമയങ്ങളിലായിരുന്നു പരീക്ഷണം നടത്തിയത്.