Friday, May 3, 2024
keralaNews

ആ കുറിപ്പ് ആത്മഹത്യക്കുറിപ്പല്ലെന്ന് ശ്രദ്ധയുടെ കുടുംബം.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന് കോട്ടയം എസ്.പി. പറഞ്ഞ കുറിപ്പ് ആത്മഹത്യക്കുറിപ്പല്ലെന്ന് ശ്രദ്ധയുടെ കുടുംബം. ‘എടാ പോകുവാ, ബ്ലാക്ക് പാന്റ് എന്റെ ബെഡില്‍ വച്ചിട്ടുണ്ട് ‘ എന്ന് ശ്രദ്ധ കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതിവെച്ച കടലാസ് 2022-ലേതാണ്.കഴിഞ്ഞ ഒക്ടോബര്‍ 18-ന് ഇത് സ്‌നാപ് ചാറ്റില്‍ ശ്രദ്ധ പങ്കുവെച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും കുടുംബം മാധ്യമങ്ങള്‍ക്കായി നല്‍കി. പോലീസില്‍ വിശ്വാസമില്ലെന്നും ഇത്തരത്തിലുള്ള ഒരു കടലാസ് ആത്മഹത്യക്കുറിപ്പാണെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കുടുംബം പറയുന്നു.

പോലീസ് മാനേജ്‌മെന്റിന്റെ ഭാഗത്താണെന്ന് തുടക്കംമുതലേ വ്യക്തമാണെന്നും ആത്മഹത്യക്കുറിപ്പെന്ന വ്യാജ പ്രചാരണത്തിലൂടെ ഇത് കൂടുതല്‍ വെളിപ്പെട്ടുവെന്നും കുടുംബം പറഞ്ഞു. കോളേജില്‍ എത്തി ചര്‍ച്ച നടത്തിയ മന്ത്രിമാരില്‍ വിശ്വാസമുണ്ട്. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല.ആരോപണ വിധേയരായ എച്ച്.ഒ.ഡി. ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാത്തതെന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒളിവിലാണെന്നാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. എന്നാല്‍, അവര്‍ കോളേജില്‍ പരസ്യമായി നടക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം, ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.ശ്രദ്ധയ്ക്ക് നീതി ലഭിക്കാന്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകും – പിതാവ് സതീഷ് പറഞ്ഞു.