Friday, April 26, 2024
keralaNews

ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

പത്തനംതിട്ട: ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തില്‍ വിനീത് ആണ് അറസ്റ്റിലായത്.ബധിരനും മൂകനുമായ വിനീതിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ, മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തിലാണ് അറസ്റ്റ്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. കേസില്‍ വിനീതിന്റെ മാതാപിതാക്കളും പ്രതികളാണ്.മെയ് ആറാം തീയതിയാണ് ശ്യാമയേയും മകളേയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കേ മെയ് 12-ന് ആദിശ്രീയും 13-ന് ശ്യാമയും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നാലെ ശ്യാമയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടെങ്കിലും പലപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വിനീത് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. വിനിതീന്റെ മാതാപിതാക്കള്‍ക്ക് എതിരായും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

എന്നാല്‍ പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവില്‍ പോയി. കേരളം വിട്ട ഇവര്‍ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ വിനീത് നാട്ടില്‍ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ വിനീതിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് ചുമത്തി. ഇപ്പോഴും ഒളിവിലുള്ള വിനീതിന്റെ മാതാപിതാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.