Monday, May 6, 2024
keralaNews

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ നാലാം പ്രതിയെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ യാത്ര പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നാലാം പ്രതി അജികുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ റിമാന്‍ഡിലായ രണ്ട് പ്രതികളുടേയും കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും.  സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോള്‍ അഞ്ച് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കണ്‍സെഷന്‍ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമില്‍ ആക്രമിച്ച ആളാണ് ഇപ്പോള്‍ റിമാന്‍ഡിലായ അജികുമാര്‍. ആക്രമണ ദൃശ്യങ്ങളില്‍ നീല യൂണിഫോമില്‍ കണ്ട അജികുമാറിനെ കേസില്‍ ആദ്യം പ്രതി ചേര്‍ക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് പ്രതിചേര്‍ത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.