Sunday, May 5, 2024
keralaNewsObituary

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക വിവരം എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

അക്രമങ്ങള്‍ ഉണ്ടാകുമെന്ന് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത്. ഇന്നലെ നടന്ന സംഭവത്തില്‍ ബിജെപിക്കോ, ആര്‍എസ്എസ്സിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രകോപനങ്ങള്‍ ഉണ്ടാക്കി.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ശ്രീനിവാസന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്.

മൂന്ന് വാഹനങ്ങളില്‍ എത്തിയവരാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടയില്‍ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു.

അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.