Friday, May 3, 2024
keralaNews

ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് അരികിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു.ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തി. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ രക്തക്കറയുണ്ട്. ഒരു വടിവാളില്‍ നിന്ന് മുടിനാരിഴയും കണ്ടെത്തി. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ തൃശൂര്‍ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികള്‍ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാല്‍ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടില്‍ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അര്‍ഷിക പറഞ്ഞു. നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു.