അവിശ്വാസ പ്രമേയം പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമാണ്. ദൈവം ദയയുള്ളവനാണ്, ഏതെങ്കിലും ഒരു മാദ്ധ്യമത്തിലൂടെ സംസാരിക്കുന്നു. അതിന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പേരില്‍ പ്രതിപക്ഷത്തിന് നന്ദി അറിയിക്കുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസം എല്ലായ്പ്പോഴും ഞങ്ങള്‍ക്ക് ഭാഗ്യമായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പില്‍ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് വന്‍ വിജയത്തോടെ എന്‍ഡിഎയും ബിജെപിയും തിരിച്ചുവരുമെന്ന് നിങ്ങള്‍ തീരുമാനിച്ചതായി ഇന്ന് എനിക്ക് മനസ്സിലായി.ഇത് സര്‍ക്കാരിലുള്ള അവിശ്വാസമല്ല. ഭാരതത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. അവിശ്വാസ പ്രമേയം ബിജെപിക്ക് ഗുണം ചെയ്യു. 2024-ലും ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസം ബിജെപി നിലനിര്‍ത്തും. രാജ്യത്തിന് നിരാശ മാത്രമാണ് പ്രതിപക്ഷം നല്‍കുന്നത്. രാഹുലിന് സംസാരിക്കാന്‍ പോലും കോണ്‍ഗ്രസ് അവസരം നല്‍കുന്നില്ല. ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണ് പ്രതിപക്ഷം പാഴാക്കുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്.അവിശ്വാസം പ്രതിപക്ഷത്തിന് പരീക്ഷണമാണ്. പ്രതിപക്ഷത്തിന് അധികാരത്തേട് ആര്‍ത്തിയാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കടന്നുപോകുന്നത് ഭാരതത്തിന്റെ സുവര്‍ണ്ണ കാലത്തിലൂടെയാണ്. രാജ്യത്തിന്റെ ഭാവി സുസ്ഥിരമാക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. അടുത്ത 1000 വര്‍ഷത്തേക്കുള്ള വികസനത്തിനാണ് അടിത്തറ പാകിയത്. യുവതലമുറയോടാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത്. സ്വപ്നങ്ങള്‍ കീഴടക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക് ചിറകുകള്‍ നല്‍കി. യുവക്കള്‍ക്കായി ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് പ്രധാനമന്ത്രി പറഞ്ഞു.
അവിശ്വാസ പ്രമേയം ……… രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം മണിപ്പൂര്‍ സംഘര്‍ഷത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മണിപ്പൂരില്‍ നടക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്, ഒരു ഇന്ത്യന്‍ പൗരനും ഇതിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വിഘടനവാദികളെ കൊണ്ടുവന്നതും അവര്‍ക്ക് പൗരത്വവും പാര്‍പ്പിടവും നല്‍കിയതും കോണ്‍ഗ്രസാണ്. സ്വന്തം നേട്ടത്തിനായി കോണ്‍ഗ്രസ് നടത്തിയ പ്രീണന രാഷ്ട്രീയത്തില്‍ നിന്നാണ് വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുപിഎയുടെ ഭരണകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തിരസ്‌കരിക്കപ്പെട്ട 7 സഹോദരിമാര്‍ എന്നായിരുന്നു അറിയപ്പെട്ടത്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം വിഷയത്തില്‍ സ്വീകരിക്കുന്ന അവസരവാദ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നരേന്ദ്രമോദി സര്‍ക്കാരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ശാപമോക്ഷം നല്‍കിയത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തേക്കാള്‍ വിഘടനവാദ പ്രവര്‍ത്തങ്ങള്‍ മൂന്നിലൊന്ന് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ പ്രതിപക്ഷത്തിന് പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുത്തു, ഇപ്പോള്‍ അവര്‍ ലോക്‌സഭയില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് തന്റെ പ്രസംഗത്തിനിടയില്‍ ഇറങ്ങിപോയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായല്ല പ്രധാനമന്ത്രി കാണുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയെ ലോകവുമായി ബന്ധിപ്പിച്ചത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാജ്യത്തെ വിഭജിക്കുന്ന പ്രത്യയശാസ്ത്രം നിങ്ങളുടേതാണ്. ഞങ്ങളുടേതല്ല. കോണ്‍ഗ്രസ് വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ തുറന്നത് അഴിമതിയുടെയും നുണകളുടെയും പ്രീണനത്തിന്റെയും അഹങ്കാരത്തിന്റെയും കടകളാണ്. അവര്‍ കടയുടെ പേര് മാറ്റി, പക്ഷേ ഉത്പന്നം പഴയത് തന്നെയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ വികസനം കൊണ്ടുവന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു. പതിനായിരം കോടിയുടെ റെയില്‍ ബജറ്റ് വിഹിതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വകയിരുത്തി. ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം ഒറ്റവര്‍ഷത്തിനുള്ളിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പരിഹരിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ശത്രുക്കളെ പുറത്താക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.