Thursday, May 2, 2024
keralaNews

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി പുതിയ വിവരങ്ങള്‍ പുറത്ത്

കുമളി അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി പുതിയ വിവരങ്ങള്‍ പുറത്ത്.കേരള അതിര്‍ത്തി വിട്ട് അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ലോവര്‍ ക്യാംപ് പവര്‍ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആര്‍എസ് സിഗ്‌നലുകള്‍ നല്‍കുന്ന സൂചന. നിലവിലുള്ള സ്ഥലത്തുനിന്ന് അരിക്കൊമ്പന് ചിന്നക്കനാല്‍ ഭാഗത്തേക്കു പോകാനാകുമെന്നാണ് വിവരം.അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാല്‍ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയില്‍ തുടര്‍ന്നാല്‍ അരിക്കൊമ്പന് ചിന്നക്കനാലില്‍ എത്തിച്ചേരാനാകുമെന്നതാണ് ആശങ്ക കൂട്ടുന്നത്. കൊട്ടാരക്കാര ഡിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്റെ നീക്കം. മതികെട്ടാന്‍ചോല ഇറങ്ങിയാല്‍ അരിക്കൊമ്പന് ചിന്നക്കനാല്‍ ഭാഗത്തേക്കു പോകാനാകും. ഈ സാഹചര്യത്തില്‍ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്.

ഇന്നലെ രാത്രി മുതല്‍ ഇന്നു രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു അരിക്കൊമ്പന്റെ സ്ഥാനം. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്ത് എത്തിയതിനെ തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കു തന്നെ തുരത്തുകയായിരുന്നു. ജിപിഎസ് സിഗ്‌നലുകളില്‍ നിന്നാണ് അരിക്കൊമ്പന്റെ സാന്നിധ്യം മനസിലാക്കിയത്.ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. പിന്നീട് വനപാലകര്‍ ആനയെ കാട്ടിലേക്കു തന്നെ തുരത്തി. സ്ഥലം മനസ്സിലാക്കിയതിനാല്‍ അരിക്കൊമ്പന്‍ ഇനിയും ഇവിടെക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.