Tuesday, April 30, 2024
keralaNewspolitics

അയോധ്യ രാമക്ഷേത്രം: കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകം നിലപാട് കെ മുരളീധരന്‍ എംപി

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നതില്‍ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. വിശ്വാസികളും – അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎമ്മിന്റേത് പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല.

ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കര്‍ത്താവാണ്. ഒരു സ്ട്രക്ക്ച്ചര്‍ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോണ്‍സ് പോകേണ്ട. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടേയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരന്‍ വ്യക്തമാക്കി. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

മതാചാരം പ്രകാരം ഭരണകര്‍ത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്.ശ്രീരാമന്‍ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാല്‍ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാല്‍ മനസിലാവില്ല. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ മുന്നണിയിലെ ചില കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി തീരുമാനിക്കും.

സിപിഎം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോണ്‍ഗ്രസിലുണ്ട്. അതിനാല്‍ ക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും.