Monday, April 29, 2024
keralaNews

അമ്മ ക്വട്ടേഷന്‍ നല്‍കി ;മകളേയും മരുമകനേയും അടിച്ചുവീഴ്ത്തി മാല കവര്‍ന്നു

കൊല്ലം എഴുകോണ്‍ ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവം യുവതിയുടെ അമ്മ നല്‍കിയ ക്വട്ടേഷന്‍ എന്നു പൊലീസ്. യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പൊലീസ് ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്ന് പിടികൂടി.കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്‌കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി 29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

മരുമകന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിന്‍ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്‍സ്‌പെക്ടര്‍ വി.എസ്. ശിവപ്രകാശ്, എസ്‌ഐ സി.ബാബുക്കുറുപ്പ്, ഡാന്‍സാഫ് എഎസ്‌ഐ ആഷിര്‍ കോഹൂര്‍, സിപിഒമാരായ വിബു, മഹേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.