Sunday, May 5, 2024
keralaNews

തൃശൂരില്‍ പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതിയും കൂട്ടാളികളും പിടിയില്‍

തൃശൂര്‍: ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയില്‍. കൊലക്കേസ് അടക്കം ക്രിമിനല്‍ കേസുകളിലെ പ്രതികളായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് പരിശോധനയിലായിരുന്ന പൊലീസ് ഒരു മണിയോടെ നന്ദിക്കരയില്‍ വെച്ച് പൊലീസ് വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സിനിമാ സ്റ്റൈലില്‍ ആണ് പ്രതികളെ പിടികൂടിയത്. മൂവരേയും ചേര്‍പ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ വൈകീട്ട് 7.45ഓടെ വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പോലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ജിനോ വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം ഇയാളും സഹോദരന്‍ മോജോയും കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു, ചേര്‍പ്പ് സി.ഐ ഉള്‍പ്പടെയുള്ളവരുടെ നേതൃത്ത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൂവരും പിടിയിലായത്. പരുക്കേറ്റ സി.പി.ഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.