Sunday, April 28, 2024
keralaNewspolitics

അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് യാക്കോബായ വിഭാഗമെന്ന് മുന്‍ ഡിജിപി ശ്രീലേഖ

കൊച്ചി: അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് യാക്കോബായ വിഭാഗമെന്ന് മുന്‍ ഡിജിപി ശ്രീലേഖയുടെ യു ട്യൂബ് വ്‌ലോഗ് വിവാദത്തില്‍.2005ല്‍ എറണാകുളത്ത് ഡിഐജിയായിരിക്കെ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നിന്ന് യാക്കോബായ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമോ അതുണ്ടാക്കി അവകാശങ്ങള്‍ നേടിയെടുക്കന്നവരാണ് യാക്കോബായ വിഭാഗമെന്നാണ് വ്‌ളോഗിലുളളത്. എന്നാല്‍ ഇതിനെതിരെ യാക്കോബായ സഭയും രംഗത്തെത്തി. സസ്‌നേഹം ശ്രീലേഖയെന്ന യുട്യൂബ് വ്‌ലോഗിന്റെ തൊണ്ണൂറ്റിയൊന്നാമത് എപ്പിസോഡിലാണ് ശ്രീലേഖയുടെ വിവാദ പരാമര്‍ശങ്ങള്‍. ആലുവ തൃക്കുന്നന്നത് സെമിനാരിയില്‍ 2005 ജൂലൈയില്‍ വൈദികരടക്കമുളള യാക്കോബായ വിഭാഗം പൂട്ടുപൊളിച്ച് അകത്തുകയറി. അവരെ പുറത്തിറക്കാന്‍ ബലം പ്രയോഗിക്കേണ്ടിവന്നെന്നും വ്‌ളോഗിലുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കുകയും അതുവഴി മാധ്യമശ്രദ്ധ നേടുകയും ചെയ്യുന്ന രീതി വര്‍ഷങ്ങളായി തുടരുന്നവരാണ് യാക്കോബായക്കാര്‍ എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തനിക്കുണ്ടായിരുന്നു. പളളിക്കുളളില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും പൊലീസിനേ നെരെയെറിഞ്ഞു. ഒടുവില്‍ ബലം പ്രയോഗിച്ച് എ ആര്‍ ക്യാമ്പിലെത്തിച്ച വൈദികരടക്കമുളളവരോട് മര്യാദയോടെ തങ്ങള്‍ പെരുമാറിയത്. എന്നാല്‍ പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നാരോപിച്ച് സംഭവത്തെ വഴിതിരിച്ചുവിടാനും യാക്കോബായ വിഭാഗം ശ്രമിച്ചെന്നും വ്‌ലോഗിലുണ്ട്. ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ ചരിത്രയും യാഥാര്‍ഥ്യങ്ങളും വളച്ചൊടിക്കുന്നതാണെന്ന് യാക്കോബായ സഭ കുറ്റപ്പെടുത്തി. ക്രൈസ്തവ വിശ്വാസം പോലും മനസിലാക്കാതെയാണ് ബൈബിളിനെക്കുറിച്ചടക്കം തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയത്. ശ്രീലേഖയ്‌ക്കെതിരെ നിയമ നിയമനടപടി സ്വീകരിക്കുന്ന കാര്യം അടുത്ത സൂനഹദോസ് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയുളള ശ്രീലേഖയുടെ വ്‌ളോഗ് നേരത്തെ വിവാദമായിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമായിരുന്നു ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളിയിരുന്നു.