Tuesday, May 7, 2024
keralaNewspolitics

മാണി സര്‍ മകന് ജോസ് എന്നാണ് പേരിട്ടതെങ്കിലും പ്രവര്‍ത്തികൊണ്ട് യൂദാസാണെന്ന് ജോസ് തെളിയിച്ചെന്ന് ഷാഫി പറമ്പില്‍.

 

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍. മാണി സര്‍ മകന് ജോസ് എന്നാണ് പേരിട്ടതെങ്കിലും പ്രവര്‍ത്തികൊണ്ട് യൂദാസാണെന്ന് ജോസ് തെളിയിച്ചെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. രാജ്യസഭ എംപി സ്ഥാനം മാത്രമല്ല, കോട്ടയം എംഎല്‍എ സ്ഥാനവും എംപി സ്ഥാനവും കൂടി രാജിവച്ചിട്ട് ജോസ് കെ മാണി ധാര്‍മികതയെ കുറിച്ച് സംസാരിക്കട്ടെ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലായിരുന്നു ഷാഫിയുടെ വിമര്‍ശനം.

ഷാഫി പറമ്പിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ്.

രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെ. 100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചര്‍ച്ചയും കൂടാതെ നിഷേധിച്ചതുള്‍പ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍, ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട. ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാം.