Tuesday, April 30, 2024
keralaNewspolitics

ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം

കേരളത്തില്‍ ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തന്ത്രം. തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം. എന്നാല്‍ ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കള്‍ക്ക് അനുകൂല പ്രതികരണമല്ല ഉള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും പേരുകള്‍ നേമത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് ശശി തരൂരിനെ പരിഗണിക്കുന്നതിലേക്ക് എത്തിയത്.

ശശി തരൂരിനെപ്പോലെ ദേശീയ തലത്തിലെ കരുത്തനായൊരു നേതാവ് നേമത്ത് മത്സരിച്ച് ബിജെപി സീറ്റ് പിടിച്ചെടുത്താല്‍ അതു രാജ്യത്താകെ ശക്തമായ സന്ദേശമായിരിക്കും നല്‍കുകയെന്നാണു രാഹുലിന്റെ നിരീക്ഷണം. തരൂരിനെ ഇറക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രണ്ട് കാര്യങ്ങളാണു ലക്ഷ്യമിടുന്നത്. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറക്കുന്നതിലൂടെ എ,ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. കേരളഘടകത്തെ നിയന്ത്രണത്തിലാക്കാനും ഇതു സഹായിക്കും രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവ് ‘ദ് വീക്കിനോട്’ വെളിപ്പെടുത്തി.എന്നാല്‍ തരൂരിനോട് അത്ര നല്ല ബന്ധം അല്ലാത്ത ചില നേതാക്കള്‍ക്കു രാഹുലിന്റെ നിര്‍ദേശം പിടിച്ചിട്ടില്ലെന്നാണു വിവരം. കേരള രാഷ്ട്രീയത്തില്‍ നല്ല സ്വാധീനമുള്ള ഏതെങ്കിലും നേതാക്കളെ പരിഗണിക്കണമെന്നാണ് ഇവരുടെ വാദം.

എന്തുവില കൊടുത്തും തിരഞ്ഞെടുപ്പ് ജയിക്കണമെന്നും അതിനു പറ്റിയ മുഖമാണു ശശി തരൂരെന്നുമാണു ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. തരൂര്‍ മത്സരിക്കുന്ന കാര്യത്തില്‍ എ.കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പൂര്‍ണ പിന്തുണയാണു നല്‍കുന്നത്. മത്സരിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ വൈമനസ്യം കാണിച്ചിരുന്ന ശശി തരൂര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. തരൂരിനെ മുഖമാക്കുന്നതിലൂടെ യുവാക്കളെയും പാര്‍ട്ടിക്കു പുറത്തുള്ള വോട്ടുകളെയും കോണ്‍ഗ്രസിനൊപ്പമെത്തിക്കാന്‍ സാധിക്കുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ട്വന്റി20 പോലുള്ള സംഘടനകളുമായി സഹകരിക്കുന്നതിനും ഇതു ഉപകരിക്കുമത്രേ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതിനാല്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് തരംഗമുണ്ടായിരുന്നു. തരൂര്‍ വന്നാലും ഇങ്ങനെ സംഭവിക്കുമെന്നാണു പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിര്‍ദേശത്തോട് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരും യോജിക്കുമെന്നാണു പ്രതീക്ഷയെന്ന് ഒരു സംസ്ഥാന നേതാവ് ‘ദ് വീക്കിനോടു’പറഞ്ഞു. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.