Saturday, May 4, 2024
keralaNews

പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവിറക്കി.

തിരുവനന്തപുരം പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവിറക്കി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐയായിരുന്ന പി.ആര്‍.സുനുവിനെയാണ് പൊലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടത്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നെങ്കിലും സുനു പൊലീസ് ആസ്ഥാനത്ത് ഹാജരായില്ല. ഓണ്‍ലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് നടപടി.
പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചു.

ബലാല്‍സംഗം അടക്കം 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു. തൃക്കാക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ പ്രതിയായതോടെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിരിച്ചു വിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിരുന്നു. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. പിന്നീട് സുനു ഡിജിപിക്ക് രേഖാമൂലം വിശദീകരണം നല്‍കി. തുടര്‍ന്ന്, നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഡിജിപി ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് സുനു മെയിലിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടികളുമായി ഡിജിപിയുടെ ഓഫിസ് മുന്നോട്ടു പോകുകയായിരുന്നു.