Friday, May 3, 2024
keralaNews

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; മേശപ്പുറത്ത് മറന്നുവച്ചു; മകനു പിന്നാലെ സഹോദരിയും മരിച്ചു

ആത്മഹത്യ ചെയ്യാനായി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ വര്‍ഷയുടെ മകന്‍ അഞ്ചു വയസ്സുകാരന്‍ അദ്വൈതിനു പിന്നാലെ സഹോദരി ദൃശ്യയും മരണത്തിനു കീഴടങ്ങി. കാഞ്ഞങ്ങാടാണ് സംഭവം. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് മഹേഷന്‍-വര്‍ഷ ദമ്പതികളുടെ മകന്‍ അദ്വൈത് കഴിഞ്ഞ 12നായിരുന്നു മരിച്ചത്. ഒപ്പം ഐസ്‌ക്രീം കഴിച്ച വര്‍ഷയുടെ സഹോദരി ദൃശ്യ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. വസന്തന്‍-സാജിത ദമ്പതികളുടെ മകളാണ് ദൃശ്യ.

ആത്മഹത്യ ചെയ്യാനായി അദ്വൈതിന്റെ അമ്മ വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയിരുന്നു. കഴിച്ച ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നു വര്‍ഷ മുറിയില്‍ പോയി വിശ്രമിച്ചു. ഇതിനിടെ ഉറങ്ങിപ്പോയി. വിഷം കലര്‍ത്തിയ ഐസ്‌ക്രീം മേശപ്പുറത്ത് വച്ചിരുന്നു. ഈ സമയം അകത്തെത്തിയ അദ്വൈതും 2 വയസ്സുള്ള സഹോദരനും ദൃശ്യയും ഈ ഐസ്‌ക്രീം കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛര്‍ദിക്ക് കാരണമെന്ന് വീട്ടുകാര്‍ ധരിച്ചു. പുലര്‍ച്ചെ വരെ ഛര്‍ദിച്ച കുട്ടിയെ അവശനായതിനെ തുടര്‍ന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ അദ്വൈത് മരിച്ചു.

അന്നു വൈകിട്ടോടെ 2 വയസ്സുള്ള കുട്ടിയും ദൃശ്യയും ഛര്‍ദിക്കാന്‍ തുടങ്ങി. ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വര്‍ഷയും അവശയായി. ആരോഗ്യ സ്ഥിതി മോശമായ ഇവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുഖം പ്രാപിച്ച വര്‍ഷയും 2 വയസ്സുള്ള കുട്ടിയും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. സംഭവത്തില്‍ വര്‍ഷക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.