Friday, May 3, 2024
keralaNewspolitics

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്.തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.വന്‍വിവാദമായ സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയത്.