Thursday, May 2, 2024
keralaNewsUncategorized

കൈക്കൂലി ആരോപണം: അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്  മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം.10 ദിവസം മുന്‍പാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലരില്‍ നിന്നായി പരാതികള്‍ ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷ്ണറാണ് നടപടിയെടുത്തത്. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. തെളിവുകളില്ലാതെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇതിന് മുന്‍പും മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹവാല പണം പിടിച്ചെടുത്തതിന് ഒരു വര്‍ഷം മുന്‍പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.