Friday, May 10, 2024
indiaNews

സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു.

ബെംഗളൂരു ശാന്തിനഗറില്‍ സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവദിവസം മകള്‍ സ്‌കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.കൗസറിനെ പരിചയമുള്ളയാള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും ബെംഗളൂരു സെന്‍ട്രല്‍ ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍. ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം, കൗസറും മുന്‍ ഭര്‍ത്താവ് വാസിം പാഷയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും കൗസറിന്റെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.