Thursday, May 2, 2024
keralaNews

മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയെ കടന്നു പിടിക്കുന്നത് കണ്ട്; പെണ്‍കുട്ടികളുടെ മൊഴി

വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെണ്‍കുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാല്‍ സ്‌കൂള്‍ ബാഗിലാണ് ഉപേക്ഷിച്ചതെന്നും 15 ഉം 16 ഉം വയസുള്ള സഹോദരിമാര്‍ പൊലീസിനോട് ഏറ്റു പറഞ്ഞു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതായാണ് സൂചന. പത്താം ക്ലാസിലും പ്ലസ് വണിനും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുമ്പില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട നടുക്കത്തിലാണ് നാടാകെ.

പിതാവ് ഉപേഷിച്ചു പോയ ശേഷം തങ്ങളുടെ സംരക്ഷണം അത്രയും ഏറ്റെടുത്തിരുന്ന ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിളി കേട്ടെത്തിയ പെണ്‍കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി ഉപയോഗിച്ച് വലതു കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിന്റൈ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റില്‍ തള്ളി. മൃതദേഹം ചാക്കിലാക്കാന്‍ പെണ്‍കുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്