Sunday, May 5, 2024
indiaNewsObituary

വെടിയേറ്റ് മരിച്ചത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.                                                                                                                ഇന്നു പുലര്‍ച്ചെ 4.15നാണ് സംഭവമെന്നാണ് വിവരം. ലക്‌നൗവിനു സമീപം താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മന്ത്രിയുടെ വസതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
യുവാവിന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഒരു റിവോള്‍വര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ പേരിലുള്ളതാണ് ഈ റിവോള്‍വര്‍.                                                                                                    വികാസിന്റെ സുഹൃത്താണ് മരിച്ച വിനയ് എന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ലക്‌നൗ പൊലീസും സ്ഥലത്തുണ്ടെന്ന് ലക്‌നൗ വെസ്റ്റ് ഡിസിപി രാഹുല്‍ രാജ് അറിയിച്ചു. വിനയ് ശ്രീവാസ്തവ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വികാസ് കിഷോറിന്റെ പേരിലുള്ള ഒരു പിസ്റ്റള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.                                                                                                          സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാഹുല്‍ രാജ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു. സംഭവത്തിനു പിന്നില്‍ ആരായാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.