Tuesday, May 7, 2024
indiakeralaNews

സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ച് തുക തിരിച്ചു പിടിക്കണം; കേന്ദ്ര നയത്തിനെതിരെ സമരം ചെയ്തവര്‍ക്ക് ശമ്പളം അനുവദിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. പണിമുടക്കില്‍ പങ്കെുത്തവര്‍ക്ക് ശമ്പളം അനുവദിക്കാനുള്ള പിണറായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള തീരുമാനത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും അന്നേദിവസത്തെ ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ ഹാജര്‍ പരിശോധിച്ച് ആ തുക തിരിച്ചു പിടിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.