Friday, May 17, 2024
HealthkeralaNews

കേരളത്തില്‍ കൊവിഡ് ശക്തിയാര്‍ജ്ജിക്കുന്നു…

രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ പ്രതിദിന കണക്കുകള്‍ കുറയുമ്പോള്‍ കേരളത്തില്‍ കൊവിഡ് ശക്തിയാര്‍ജ്ജിക്കുന്നത് ആശങ്കയുണര്‍ത്തുന്നു .ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയിലേറെ കൊവിഡ് കേസുകളും കേരളത്തിലാണ്. ഇന്ത്യയൊട്ടാകെ 11,039 കൊവിഡ് കേസുകള്‍ ഈ മണിക്കൂറിനിടല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം 5716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്താകെ കേസുകളുടെ പകുതിയിലേറെയും കേരളത്തിലാണ് . കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന മഹാരാഷ്ട്രയില്‍ 1927 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 70 ശതമാനവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാവുന്ന അവസ്ഥയാണ് ഇപ്പോള്‍.
കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും വീണ്ടും പ്രത്യേക സംഘത്തെ അയക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരുന്നു. കൊവിഡ പ്രതിരോധ നടപടികള്‍ സംസ്ഥാനത്ത് പിഴച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഒന്നാമതായ കേരളത്തില്‍ ടെസ്‌ററ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയാണ്. രോഗവ്യാപനം രൂക്ഷമായ രാജ്യത്തെ 12 ജില്ലകളും കേരളത്തിലാണ്.

കൊവിഡ് നിയന്ത്രണത്തില്‍ ഒരു ഘട്ടത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്ന കേരളം രോഗവ്യാപനത്തിലും ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഡല്‍ഹി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെ വിദഗ്ധരുമടങ്ങുന്ന സംഘം ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് . അതെ സമയം രോഗബാധയുടെ നിയന്ത്രണത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു .

അതേ സമയം സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവകാശ വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈമലര്‍ത്തി. വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി രാജ്യസഭയെ കഴിഞ്ഞ ദിവസം അറിയിച്ചു. എന്നാല്‍ തുടക്കത്തില്‍ വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് മാത്രമാണ് കേന്ദ്രം അറിയിച്ചത്.