Sunday, May 19, 2024
keralaNews

കോട്ടയത്ത് റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും; നടപടി ഹൈക്കോടതി ഉത്തരവില്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡും നടപ്പാതയും കയ്യേറിയിട്ടുള്ള വ്യാപാരങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാതല റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

കടകളും ബോര്‍ഡുകളും ഉള്‍പ്പെടെയുള്ള എല്ലാ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. വാഹനയാത്രക്കാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലുള്ള യാതൊന്നും റോഡുകള്‍ക്കു സമീപം ഉണ്ടാകരുത്. കയ്യേറ്റത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും പൊതുമരാമത്ത് വകുപ്പിനെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. റോഡിലെ വളവുകള്‍ക്കു സമീപം കാട് വളര്‍ന്നു നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട് വെട്ടിത്തെളിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

എംസി റോഡിലും പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡിലും പ്രവര്‍ത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ അടിയന്തരമായി നന്നാക്കുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഓടകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണം. അടഞ്ഞു കിടക്കുന്ന ഓടകളിലെ തടസങ്ങള്‍ നീക്കണം.

എല്ലാ കേന്ദ്രങ്ങളിലും ബസുകള്‍ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ സ്‌കൂള്‍ അധ്യാപര്‍ക്കായി ഓാണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എംപി അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ എം. അഞ്ജന, ആര്‍ ടിഒ(എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ശ്രീലേഖ.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിനോദ് പിള്ള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിദ്യാധരന്‍, ഡിഡിഇ വി.ആര്‍. ഷൈല തുടങ്ങിയവര്‍ പങ്കെടുത്തു.