Monday, May 6, 2024
keralaNewsObituary

ആദിശേഖറിന്റെ കൊലപാതകം: പ്രതി  പ്രിയരഞ്ജനെയാണ് പിടികൂടിയത്

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയിലായി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പ്രിയരഞ്ജനെ പിടിയിലായതെന്നാണ് വിവരം.                                                                   പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.                       ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരില്‍ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം.                                                    വിദേശത്ത് ജോലി ചെയ്തിരുന്ന പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചല്‍ സ്വദേശിയായ 15കാരന്‍ ആദിശേഖര്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജന്‍ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാല്‍ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ മനപ്പൂര്‍വം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.                                                  മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.