Monday, April 29, 2024
keralaNews

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം.

കാസര്‍കോട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്.കഴിഞ്ഞ 31ന് രാത്രി ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരന്‍ ഉള്‍പ്പെടെ 4 പേരാണ് കുഴിമന്തി കഴിച്ചത്. ഇതില്‍ സഹോദരന്‍ ഒഴികെ 3 പേര്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പിറ്റേന്ന് അഞ്ജുശ്രീ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാന്‍ പോലുമാകാത്തതിനാല്‍ ആദ്യം കാസര്‍കോട്ടെയും പിന്നീട് മംഗളൂരുവിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചിനാണ് മരിച്ചത്. കാസര്‍കോട് അടുക്കത്ത്ബയിലെ ഒരു ഹോട്ടലില്‍ നിന്നാണ് കുഴിമന്തി ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ചതെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പെരുമ്പള അരീച്ചംവീട്ടിലെ പരേതനായ കുമാരന്‍ നായരുടെയും അംബികയുടെയും മകളായ അഞ്ജുശ്രീ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമാണ് പരിയാരത്തേക്കു മാറ്റുന്നത്. 6 ദിവസത്തിനിടെ 2 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തില്‍ മരിച്ചത്.