ജെസ്‌ന തിരോധാനം ;സെക്രട്ടേറിയറ്റ് നടയില്‍ വന്‍ പ്രതിഷേധം
എരുമേലിയിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രതിഷേധം. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തിൽ ജസ്ന കേസിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനയുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും സത്യഗ്രഹവും നടത്തിയത്.ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാർച്ചിലും ധർണയിലും സ്ത്രീകൾ അടക്കം നിരവധി പേർ പ്ലക്കാർഡുകളുമേന്തി പങ്കെടുത്തു. ലൗജിഹാദിനെതിരേയും നാർക്കോട്ടിക് ഭീകരതയ്ക്കെതിരേയും തീവ്രവാദത്തിനെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു.നാർക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിൻറെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ നിലപാടുകൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുൻ എംഎൽഎ പി.സി.ജോർജ് ധർണയിൽ പങ്കെടുത്തു പ്രസംഗിച്ചു.ക്രൈസ്തവ സംയുക്ത സമിതി പ്രസിഡൻറ് കെവിൻ പീറ്റർ, ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. ഈ വിഷയങ്ങൾ ഉന്നയിച്ചു സമരം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.ലൗ ജിഹാദ് കേരളത്തിൽ സജീവ വിഷയമായി കത്തിനിൽക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം അന്വേഷണം സിബിഐക്കു വിട്ടിരുന്നു.പക്ഷേ, ഇതുവരെയും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാർച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്നങ്ങൾ മൂലം അന്വേഷണം മന്ദഗതിയിലാണ്.