Tuesday, May 7, 2024
keralaNewsObituary

അരിയാഹാരം കഴിക്കാതെ ജീവിച്ച രഘുനാഥപണിക്കര്‍ ഓര്‍മ്മയായി.

അരിയാഹാരം മാത്രം കഴിച്ച് ശീലമാക്കിയ മലയാളികള്‍ക്ക് എന്നും അത്ഭുതമായി അരിയാഹാരം കൈ കൊണ്ട് തൊട്ടു പോലും നോക്കാതെ ജീവിച്ച എരുമേലി പഴയിടം കോരോത്ത് രഘുനാഥ പണിക്കര്‍(89) ഇന്നലെ ഓര്‍മ്മയായി.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.ചോറ് മാത്രമല്ല, അരി കൊണ്ട് ഉണ്ടാക്കുന്ന ഒരു ആഹാരവും നാളിതു വരെ കഴിക്കാത്ത ജീവിത രീതിയിലൂടെ പ്രശസ്തനാകുകയായിരുന്നു പണിക്കര്‍.
മരിക്കുന്നതുവരെ തന്റെ പ്രതിജ്ഞയില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടു പോയിട്ടുമില്ല.ആറാം മാസം ചെറുവള്ളി ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയപ്പോള്‍ വായില്‍വെച്ച ചോറ് തുപ്പികളഞ്ഞ് നിര്‍ത്താതെ കരഞ്ഞ ആ കുഞ്ഞിന്റെ കഥ പ്രശസ്തമാണ്.പിന്നീട് അച്ഛനും അമ്മയും അരിയാഹാരം കൊടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കഴിക്കാന്‍ വിസമ്മതിച്ച രഘുനാഥപണിക്കര്‍ പിന്നീട് അരി ആഹാരം കഴിക്കാതിരിക്കാന്‍ വാശിപിടിച്ചതും സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു.ചോറിന്റെയോ അരി കൊണ്ടുള്ള മറ്റ് പലഹാരത്തിന്റെയോ ഗന്ധം വന്നാല്‍ അലര്‍ജിയായിരുന്നു.ഇതോടെ രഘുനാഥ പണിക്കരുടെ ഭക്ഷണ ക്രമത്തില്‍ നിന്ന് ചോറും അരിയാഹാരവും പുറത്തായി.റബ്ബര്‍ എസ്റ്റേറ്റില്‍ സൂപ്രണ്ടായി വര്‍ഷങ്ങളോളം കഴിഞ്ഞുകൂടിയ പണിക്കര്‍ക്ക് കപ്പ, ചേന, കാച്ചില്‍ തുടങ്ങി കിഴങ്ങു വര്‍ഗ്ഗവിഭവങ്ങളും പയറും കടലയും പുഴുങ്ങിയതുമായിരുന്നു ഇഷ്ട ഭക്ഷണം.സ്വന്തം വിവാഹത്തിന് പോലും സദ്യ കഴിക്കാതിരുന്ന ഇദ്ദേഹം മക്കളുടെ വിവാഹത്തിലും പോലും ഭക്ഷണം കഴിക്കാതെ തന്റെ പ്രതിജ്ഞയില്‍ പിടിച്ചുനിന്നു.നാട്ടില്‍ ആരെങ്കിലും കല്യാണത്തിന് വിളിച്ചാല്‍ ഒരു പഴവും പപ്പടവും മാത്രം കഴിച്ച് ആഘോഷങ്ങളില്‍ തികഞ്ഞ സന്തോഷത്തോടെ മടങ്ങുന്ന രീതിയായിരുന്നു പണിക്കരേട്ടന്. പരേതയായ വസുമതിയമ്മയായിരുന്നു ഭാര്യ.മക്കള്‍. ബാബു, സുധാകരന്‍, ലാലു, സിംഗ്, റാണി .മരുമക്കള്‍ .സുമ, വിജയമ്മ, പ്രസന്ന, പ്രമീള, പ്രദീപ്.