Saturday, May 4, 2024
keralaNewsObituary

പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടില്‍ അന്തരിച്ചു.

 

പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍ 86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം.സംസ്‌കാര ശുശ്രൂഷകള്‍ നാളെ മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് നാലിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗമാണ്).

മക്കള്‍: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോന്‍. മരുമക്കള്‍: പരേതനായ ഡോ. ജോസി മാളിയേക്കല്‍ (എറണാകുളം), ജോയ് മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ), സണ്ണി പുത്തോക്കാരന്‍ (എറണാകുളം), ജ്യോതി ചെറക്കേക്കാരന്‍ (തൃശൂര്‍). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിലെത്തിക്കും.

പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടന്‍ 1975ലാണ് സിനിമാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ അനാവരണമാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. 1977ല്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിര്‍മ്മിച്ച ‘ആ നിമിഷം’ വലിയ വിജയം നേടി. അടുത്തവര്‍ഷം (1978) കമലാഹാസന്‍, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ ‘ഈറ്റ’യും വന്‍വിജയം കണ്ടു.തുടര്‍ന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരന്‍ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചു. ‘നാടന്‍ പെണ്ണും നാട്ടുപ്രമാണിയും’ എന്ന സിനിമയാണ് അവസാനമായി മലയാളത്തില്‍ നിര്‍മ്മിച്ചത്.

ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മ്മാതാക്കളായിരുന്ന സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് 8 സിനിമകളാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റല്‍ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓര്‍ഗനൈസേഷന്‍ (യുഎഫ്ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാളക്കരയില്‍ ആദ്യ മൂന്ന് വര്‍ഷക്കാലം നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു.കൊച്ചി ഉദയംപേരൂരില്‍ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെയും സിനിമാ കേന്ദ്രമായിരുന്നു. സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്.

നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. നിത്യഹരിതനായകന്‍ പ്രേംനസീര്‍, കമലാഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍,മധു, സുകുമാരന്‍, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസന്‍, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണന്‍, കെ.പി.എസ്.സി ലളിത, മേനക, ഉര്‍വ്വശി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ ആഴ്ചകളോളം കൊച്ചേട്ടന്റെ അഥിതികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ട്.കൂടാതെ എ.വിന്‍സെന്റ്, ഐ.വി. ശശി, ഭരതന്‍, പി.ജി. വിശ്വംഭരന്‍, ശശികുമാര്‍, കമല്‍ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനായി.പാലായിലെ ചെറുപുഷ്പം ചാരിറ്റബില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ടെക്സ്റ്റൈല്‍സ് വ്യാപാരം, ഹോം അപ്ലയന്‍സ് തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.