Sunday, May 5, 2024
indiakeralaNews

 റെയില്‍വേയുടെ പച്ചക്കൊടി: പ്രാരംഭ നടപടികള്‍ ആരംഭിച്ചു

ആലപ്പുഴ:ശബരിമല തീര്‍ത്ഥാടനത്തിന്റ് പ്രധാന കേന്ദ്രമായ ചെങ്ങന്നൂരില്‍, ചെങ്ങന്നൂര്‍ – പമ്പ പുതിയ റെയില്‍വേ പാതക്ക് പച്ചക്കൊടി.
2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍ പമ്പ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു. 77 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ പ്രാരംഭ പ്രവര്‍ത്തനമായ സര്‍വേയാണ് ആരംഭിച്ചത്. ഇന്ത്യയിലെ പ്രധാന 52 റെയില്‍വേ സ്റ്റേഷനുകളില്‍ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. 2025-ല്‍ പദ്ധതി പൂര്‍ത്തിയാക്കും. റെയില്‍വേ പാതയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാത ഭൂമിയിലൂടെയാണോ ഉയര്‍ത്തിയാണോ എന്ന് തീരുമാനിച്ച് നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പത്തോളം പിസെസ് അംഗങ്ങള്‍ക്കൊപ്പമാണ് പികം കൃഷ്ണദാസ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാതയ്ക്ക് പച്ചക്കൊടി കാണിച്ചത്. ചെങ്ങന്നൂര്‍ നിവാസികള്‍ക്കും, പത്തനംതിട്ട ജില്ലക്കും, ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചെങ്ങന്നൂര്‍-പമ്പ പുതിയ പാതക്ക് സര്‍വ്വേ നടത്തനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ സ്വാഗതം ചെയ്തു