Saturday, May 4, 2024
keralaNews

കാനറാ ബാങ്കിന്റെ സംസ്ഥാനത്തെ 90 ശാഖകള്‍ അടച്ചു പൂട്ടും

കാനറാ ബാങ്ക് ലയനത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ 90 ശാഖകള്‍ പൂട്ടും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ നിര്‍ബന്ധിത വിആര്‍എസും കരാറുകരെ പിരിച്ചുവിടലും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ശാഖകള്‍ പൂട്ടുന്നത് ഇടപാടുകരെയും പ്രതികൂലമായി ബാധിക്കും.രണ്ടു ബാങ്കുകള്‍ക്കുമായി സംസ്ഥാനത്തു 709 ശാഖകളാണ് ഉള്ളത്. 29 അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളും ഉണ്ട്. ഏകദേശം 4500 ഓളം ജീവനക്കാര്‍ രണ്ടു ലുമായുണ്ട്. ഏപ്രിലില്‍ നടന്ന ലയനത്തോടെ ശാഖകള്‍ പൂട്ടുമെന്ന ഭീഷണിയും ഉയര്‍ന്നിരുന്നു. നിര്‍ത്തലാക്കുന്ന ശാഖകളും അതു ലയിപ്പിക്കാനുള്ള ശാഖകളും ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസില്‍ എത്തി. സംസ്ഥാനത്തെ 90 ശാഖകളും മാഹിയിലെ ഒരു ശാഖയുമാണ് ബാങ്കിന്റെ മറ്റു ശാഖകളില്‍ ലയിപ്പിക്കുമെന്ന സര്‍ക്കുലറില്‍ പറയുന്നത്.

നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ക്ക് കെട്ടിട ഉടമകള്‍ക്ക് അറിയിപ്പ് നല്‍കാനായി വാടകത്തീയതി ഉള്‍പ്പെടെയുള്ള സര്‍ക്കുലറാണ് ഹെഡ് ഓഫീസ് അയച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലുമായാണ് ശാഖകള്‍ പൂട്ടുന്നത്. 300 മീറ്റര്‍ മുതല്‍ ഒന്നരക്കിലോമീറ്റര്‍വരെ അകലമുള്ള ബ്രാഞ്ചുകള്‍ ലയിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം മുട്ടത്തറയിലെ ബ്രാഞ്ച് ഒന്നരക്കിലോമീറ്റര്‍ അകലെ പെരുന്താന്നി ബ്രാഞ്ചിലാണ് ലയിപ്പിക്കുക. പത്തനംതിട്ടയിലും ഇരിങ്ങാലക്കുടയിലെയും ബ്രാഞ്ചുകള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ബ്രാഞ്ചുകളിലാണ് ലയിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ശാഖകള്‍ പൂട്ടുന്നത്- -13. അതുകഴിഞ്ഞാല്‍ എറണാകുളം 10.

2020 ഏപ്രില്‍ ഒന്നു മുതലാണ് സിന്‍ഡിക്കറ്റ് ബാങ്ക് കനറാ ബാങ്ക് ലയനം നിലവില്‍ വന്നത് . ഇതോടെ ശാഖകള്‍ വര്‍ദ്ധിച്ചു. ഇത്രയും ശാഖകള്‍ ബാങ്കിന് ഇവിടെ വേണ്ട എന്നുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടല്‍. കനറാ ബാങ്കിന് കൂടുതല്‍ ശാഖകളുള്ള കര്‍ണാടകത്തിലും ശാഖകള്‍ കുറയ്ക്കും.ആദ്യഘട്ടത്തില്‍ പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്ക് വിന്യസിപ്പിക്കുമെങ്കിലും തുടര്‍ന്ന് വിആര്‍എസും താല്‍ക്കാലികക്കാരെ പിരിച്ചുവിടലും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ബാങ്കില്‍ പുതിയ നിയമനവും ഇല്ലാതാകും. ലയനത്തിന്റെ ഭാഗമായി ശാഖകള്‍ കുറയ്ക്കുകയും ജീവനക്കാരെ കുറയ്ക്കുകയും ചെയ്യേണ്ടിവരുമെന്നും ജീവനക്കാര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിയിക്കുകയാണ് കനറാ ബാങ്കിലെ നീക്കമെന്ന് ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ശാഖകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.