Sunday, May 5, 2024
keralaNews

അനൂപിന് നല്‍കിയത് 6 ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്….

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അനൂപിന് 6 ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ അനൂപ് ഇ.ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്. മയക്കു മരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി. പ്രധാനമായും അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം വന്നിട്ടുള്ളത്.ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭിച്ച പണം അനൂപ് ലഹരിമരുന്ന് വില്‍പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്ബനഹള്ളിയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ ആറ് ലക്ഷം രൂപയേ നല്‍കിയുള്ളുവെന്നായിരുന്നു ബിനീഷിന്റെ മൊഴി.ഈ മൊഴിയില്‍ തന്നെ നിലവില്‍ ഉറച്ച് നില്‍ക്കുകയാണ് ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് പലഘട്ടങ്ങളിലായി 70 ലക്ഷം രൂപ വന്നിട്ടുണ്ട്. ഈ പണം ആരൊക്കെ നല്‍കിയതാണ് എന്നും, മയക്കുമരുന്നിന്റെ വാങ്ങല്‍-വില്‍പ്പന എന്നിവയ്ക്കാണോ ഈ പണം ഉപയോഗിച്ചിരുന്നതെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.