Friday, May 3, 2024
keralaNews

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13 ആയി.

ചെന്നൈ: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ കാത്തിരിക്കുകയാണ് രാജ്യം. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കിലാണ് അപകടം നടന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആകെ 14 പേരുണ്ടായിരുന്നതില്‍ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കുന്നു.അല്‍പസമയം മുമ്പ് സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിലയിരുത്താനും അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു ഉന്നതതലയോഗം ദില്ലിയില്‍ നടക്കുകയാണ്.