Sunday, May 5, 2024
keralaNews

സ്ഥാനാര്‍ത്ഥിത്വം ഭാഗ്യം :ഡോ. ജോ ജോസഫ്.

സ്ഥാനാര്‍ത്ഥിത്വം ഭാഗ്യമെന്ന് തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയില്‍ വിജയിക്കാന്‍ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകള്‍ക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത് പക്ഷം. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം. എല്‍ ഡി എഫ് തരംഗം തുടരും. ഇടതു പക്ഷമെന്നാല്‍ ഹൃദയപക്ഷമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.നൂറ് ശതമാനം വിജയ പ്രതീക്ഷയാണ്. പാലായ്ക്ക് വരെ മാറ്റി ചിന്തിക്കാമെങ്കില്‍ എന്തുകൊണ്ട് തൃക്കാക്കരയ്ക്ക് സാധിക്കില്ല. ഒരു സാമുദായിക സംഘടനകളുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തോട് ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് താന്‍ അറിഞ്ഞത്.

കേരളത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സില്‍വര്‍ ലൈനെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. പദ്ധതി നടത്തിപ്പ് മൂലമുണ്ടാകുന്ന എല്ലാ തടസങ്ങളും സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും ജോ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’സാമുഹികമായ എല്ലാ ഇന്‍ഡെക്സിലും കേരളം വളരെ മുന്നിലാണ്. എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ പിന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വേണ്ടതും അടിസ്ഥാന സൗകര്യ വികസനമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സില്‍വര്‍ ലൈന്‍. അതുണ്ടാക്കുന്ന തടസങ്ങളെല്ലാം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കും.’ എന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്.43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി.