Sunday, May 5, 2024
keralaNews

സില്‍വര്‍ലൈനില്‍ പദ്ധതി സംബന്ധിച്ച സെമിനാറില്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി…

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ പദ്ധതി സംബന്ധിച്ച സെമിനാറില്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പെടുത്തി. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിര്‍ത്ത് പരിപാടിയില്‍ പങ്കെടുക്കുക. സംവാദത്തില്‍ പങ്കെടുക്കാന്‍ ശ്രീധര്‍ വെച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍വെച്ചാണ് പരിപാടി നടക്കുക.

ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ പാനലിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരോ കെ റെയിലോ തയ്യാറായിട്ടില്ല.

വ്യാഴാഴ്ച നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റി. സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. പകരം കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസകിനെ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തിനൊപ്പം ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ (എന്‍ജിനീയറിംഗ്) സുബോധ് കുമാര്‍ ജയിന്‍ എന്നിവരാകും പദ്ധതിയെ അനുകൂലിക്കുക.

സില്‍വര്‍ ലൈനില്‍ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സര്‍ക്കാര്‍ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വര്‍മ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുന്‍ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വര്‍മ്മ ഡിപിആറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദേശീയതലത്തില്‍ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപി സുധീര്‍ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങള്‍ക്ക് തത്സമയം കാണിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇനിയെന്താകുമെന്നതില്‍ വ്യക്തതയില്ല.