Thursday, May 2, 2024
keralaNewspolitics

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാം തവണയും സംസ്ഥാന സമ്മേളനത്തില്‍ മത്സരമില്ലാതെ സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിഎസ് സുനില്‍കുമാറോ – പ്രകാശ് ബാബുവോ മത്സരിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. തിരുവനന്തപുരം,മലപ്പുറം, കോട്ടയം കമ്മറ്റി എതിര്‍സ്വരങ്ങളെയും വിമതനീക്കങ്ങളെയും അസാമാന്യ മെയ് വഴക്കത്തോടെ നേരിട്ട് വിജയം വരിക്കുന്ന കാനം രാജേന്ദ്രന്റെ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. പേരിനൊരു മത്സരത്തിന് പോലും പ്രാപ്തിയില്ലാത്ത വിധം വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാം ടേമില്‍ കാനം സെക്രട്ടറി കസേരയിലെത്തുന്നത്. കാനത്തോട് എതിര്‍പ്പുള്ളര്‍ ഏറെയുണ്ടായിരുന്നെങ്കിലും ഏകീകൃത നേതൃത്വം ഇല്ലാതെ പോയത് വിമതപക്ഷത്തിന് തിരിച്ചടിയായി. പ്രായപരിധി കര്‍ശനമായി നടപ്പാക്കിയതോടെ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയും വരെ കെഇക്ക് തുടരാം. പരസ്യ പ്രതികരണങ്ങളുടെ പേരില്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം നെഞ്ചില്‍ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്ന് വിടവാങ്ങള്‍ പ്രസംഗത്തില്‍ കെഇ വികാരമിര്‍ഭരനായി. ജില്ലാ പ്രതിനിധികളില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെത്തിയപ്പോള്‍ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ ഇടുക്കിയല്‍ അവര്‍ കരുത്ത് കാണിച്ചു.                                                                                                                 കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പോലും ആക്കിയില്ല, കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു. പ്രായപരിധി പദവി വിവാദങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പക്ഷ ഭേദമില്ലാതെയാണ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തില്‍ കാനം ഓര്‍മ്മിപ്പിച്ചു