Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍.

കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാവും. മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പോലിസിന്റെ ശക്തമായ പരിശോധനയുണ്ടാവും. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരേ നിയമനടപടിയും പിഴയും ഈടാക്കാനാണ് പോലിസിന്റെ തീരുമാനം.

എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടര്‍ന്ന് എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി.

പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ സാമൂഹിക അകലം പാലിക്കണം. യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശാനുസരണം കെഎസ്ആര്‍ടിസി ഞാറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകളുടേയും ഓര്‍ഡിനറി സര്‍വീസുകളുടേയും 60% ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനമുണ്ടാവുന്നതിന് മുമ്ബ് ഞാറാഴ്ചകളില്‍ ഏകദേശം 2300 ബസ്സുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ഓപറേറ്റ് ചെയ്യുന്നത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

*അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി.

*ടെലികോം, ഐ.ടി., ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

*ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം തുടങ്ങിയ വില്‍ക്കുന്ന കടകള്‍

* ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം.

*അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണംവാങ്ങാം. ഇതിനായി സ്വന്തം തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം.

*വീടുകളില്‍ മല്‍സ്യം എത്തിച്ച് വില്‍ക്കാം, വില്‍പ്പനക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം.

*അനാവശ്യപരിപാടികളും യാത്രകളും മാറ്റിവെക്കണം.

*നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം.

* ഹാളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

*മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.

*വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രചെയ്യാം. സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

* വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോവുന്നവര്‍ യാത്രചെയ്യുമ്‌ബോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

* ട്രെയിന്‍, വിമാനസര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും.

* പോലിസ് പരിശോധിക്കുമ്‌ബോള്‍ ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.

*പൊതുഗതാഗത സൗകര്യങ്ങള്‍ പരിമിതമായിരിക്കും.

*വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.