Tuesday, May 7, 2024
keralaNews

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു തുറക്കുമെന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളാണു തുറക്കുക. ഒരേസമയം 15 പേര്‍ക്കു മാത്രമേ പ്രവേശനത്തിന് അനുമതി ഉണ്ടാകൂ.നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും. ടിപിആര്‍ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ ടിപിആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്.

  • സംസ്ഥാനത്തെ കോളജുകള്‍ തുറക്കാനും ശ്രമമുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര വേഗം വാക്‌സീന്‍ നല്‍കും.18-23 വയസ്സു വരെയുള്ളവര്‍ക്കു പ്രത്യേക കാറ്റഗറി നിര്‍ദേശിച്ചു വാക്‌സീന്‍ നല്‍കും.വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ക്ലാസുകള്‍ തുടങ്ങും.
  • മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസുകള്‍ തുടങ്ങും.ഇവര്‍ക്കു വാക്‌സീന്‍ നേരത്തേ ലഭ്യമാക്കിയിരുന്നു.
  • പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാതെ ചൊവ്വയും വ്യാഴവും ബാങ്കുകള്‍ തുറക്കാം.
  • 16 ശതമാനത്തില്‍ താഴെ ടിപിആര്‍ ഉള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം.
  • തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെ മദ്യക്കടകള്‍ അടച്ചിടും.
  • കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി നല്‍കി. വിമാനത്താവളങ്ങളില്‍ 4 മണിക്കൂറിനകം ഫലം ലഭിക്കുന്ന കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.