Sunday, April 28, 2024
keralaNewsObituary

ഷാജിയുടെ മൃതദേഹം കോണ്‍ക്രീറ്റ് പാളിക്ക് കീഴെ, പൊളിച്ചപ്പോള്‍ എല്ലിന്‍ കഷ്ണം

അഞ്ചല്‍ ഏരൂരിനടുത്ത് ദൃശ്യം സിനിമയുടെ മോഡലില്‍ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ ഇടത്ത് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഭാരതിപുരം സ്വദേശിയായ ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ രണ്ട് വര്‍ഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാജിയുടെ മൃതദേഹം വീട്ടിലെ കിണറിനടുത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്നാണ് സജിനും അമ്മയും മൊഴി നല്‍കിയിരിക്കുന്നത്. ഇതിന് മുകളില്‍ പിന്നീട് കോണ്‍ക്രീറ്റ് പാളി പണിതു. ഇതിന് താഴെ കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇവിടെ പരിശോധനകള്‍ പുരോഗമിക്കുന്നത്. സജിനെയും അമ്മയെയും രാവിലെ 10 മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. നിരവധിപ്പേര്‍ കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

ഷാജിയും സഹോദരനായ സജിനും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ സജിന്‍ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഇതേത്തുടര്‍ന്ന് ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പില്‍ കിണറിനോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്.

എന്നാല്‍ ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയെയും അമ്മയയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതില്‍ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു മര്‍ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ഷാജി വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും സജിന്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ ഷാജിക്കു പുറമേ ഷാജിയുടെ അമ്മ പൊന്നമ്മയെയും ഭാര്യ ആര്യയെയും പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.