Sunday, May 19, 2024
indiaNewspolitics

ഷഹീന്‍ബാഗ് പൊളിക്കല്‍: രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി

ദില്ലി: രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല സുപ്രീംകോടതി എന്ന് സിപിഎമ്മിനെ കോടതി വിമര്‍ശിച്ചു.ഷഹീന്‍ബാഗിലെ കെട്ടിടം പൊളിക്കലിനെതിരെ ഹര്‍ജി നല്‍കിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.

സി പി എം എന്തിനാണ് ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു. ഹര്‍ജി സിപിഎം പിന്‍വലിച്ചു.പൊളിക്കല്‍ കൊണ്ട് പ്രശ്‌നം ഉള്ളവരല്ലേ ഹര്‍ജി നല്‍കേണ്ടതെന്നാണ് കോടതി ചോദിച്ചത്. ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്.

വഴിയോരക്കച്ചവടക്കാര്‍ കയ്യേറ്റം നടത്തുകയാണെങ്കില്‍ ഒഴിപ്പിക്കും. ജനക്പുരിയില്‍ ഇടപെട്ടത് കെട്ടിടങ്ങള്‍ പൊളിച്ചതിനാലാണ്. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജി നല്‍കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.

നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. പൊളിക്കല്‍ നീക്കത്തിന് രണ്ടാഴ്ചത്തെ സ്റ്റേ സിപിഎം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതുവരെ പൊളിക്കല്‍ നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു,

സിപിഎമ്മിന്റെ ശ്രമം വാര്‍ത്ത ഉണ്ടാക്കാന്‍ ആണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് പറഞ്ഞു.ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും പൊളിക്കല്‍ നീക്കവുമായി ദില്ലി കോര്‍പ്പറേഷന്‍ എത്തിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം .

പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വന്‍ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി.

കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ നടപടി തടസപ്പെട്ടു. അനധികൃതമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഷഹീന്‍ബാഗിലും ആവര്‍ത്തിക്കുന്നത്.

എന്നാല്‍ ബിജെപി സര്‍ക്കാര്‍ പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിഷേധം ഒരു ഘട്ടത്തില്‍ സംഘര്‍ഷത്തിലേക്കെത്തുന്ന സ്ഥിതിയുണ്ടായി.