Sunday, May 12, 2024
keralaNews

പ്ലസ്ടുവിന് പഠിക്കുന്ന ‘കാമുകിയെ’ വീട്ടില്‍ കയറി അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി

തിരുവനന്തപുരം: മാരകായുധങ്ങളുമായി വീട്ടില്‍ കയറി അഞ്ചംഗ സംഘം പ്ലസ്ടുവിന് പഠിക്കുന്ന ‘കാമുകിയെ’ തട്ടിക്കൊണ്ടു പോയി.

സംഭവത്തില്‍ സംഘം പിടിയില്‍.നടയറ കുന്നില്‍ വീട്ടില്‍ നിന്നു ആറ്റിങ്ങല്‍ എല്‍എംഎസ് ചിത്തിര നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍(24),

വര്‍ക്കല നടയറ ബംഗ്ലാവില്‍ നസീര്‍ മന്‍സിലില്‍ അമീര്‍ ഖാന്‍(24),കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നില്‍ താമസിക്കുന്ന അഷീബ്(23),ചിറയിന്‍കീഴ് ശാര്‍ക്കര പുതുക്കരിയില്‍ അജയകുമാര്‍(24) എന്നിവരാണ് അറസ്റ്റിലായത്.

ചെമ്മരുതി ചാവടി മുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ ഒന്നാം പ്രതിയായ റമീസ് സംഘാംഗങ്ങളോടൊപ്പം എത്തിയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.

പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് വീട്ടില്‍ അതിക്രമം കാണിച്ചത്. മാരകായുധങ്ങളുമായി ഇരുചക്രവാഹനങ്ങളില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും മുറികളുടെ ജനല്‍ പാളികളുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

വീടിന്റെ പിറകിലെ വാതില്‍ പൊളിച്ച് അകത്തു കയറിയ സംഘം പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും മര്‍ദ്ദിച്ചു പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരെ പ്രതികള്‍ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞത്.

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയ തട്ടിക്കൊണ്ട് പോയതോടെ നാട് പരിഭ്രാന്തിയിലായി. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ രണ്ട് വീട്ടുകാരും തയ്യറാവാത്തതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി.