Wednesday, May 1, 2024
indiaNews

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍….

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി.പണമില്ലാത്ത രാഷ്ട്രം ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുന്നു.അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യണ്‍ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്.ശ്രീലങ്കയില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിഞ്ഞ വെയിലില്‍ നാല് മണിക്കൂറോളം വരിനിന്ന് രണ്ട് വയോധികര്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗവും പ്രമേഹവുമുള്ള രോഗിയായ 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുകാരനൊയ മറ്റൊരാളുമാണ് മരിച്ചത്. കാന്‍ഡിയിലും കടവത്തയിലുമായാണ് മരണം സംഭവിച്ചത്.അതേസമയം പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകള്‍ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നല്‍കുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ബായ രാജപക്‌സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാല്‍പ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനില്‍പ്പിനായി രാജ്യത്തെ ഭക്ഷണശാലകള്‍ എല്ലാം വില വര്‍ധിപ്പിച്ചു. ഇവിടെ ഒരു പാല്‍ച്ചായക്ക് ഇപ്പോള്‍ വില 100 രൂപയാണ്.

പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും എന്തിന് ധാന്യങ്ങളുടെ പോലും വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉല്‍പ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാല്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം തീപിടിച്ച വിലയാണ്. രാജ്യത്ത് പാല്‍പ്പൊടിയുടെ വില അവസാനമായി ഉയര്‍ത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയര്‍ത്തിയത്. അതിനുശേഷം ഇപ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ഇറക്കുമതിക്കാര്‍.ശ്രീലങ്കയ്ക്ക് 9.6 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടവ് ഈ വര്‍ഷം നടത്താനുണ്ട്. എന്നാല്‍ 2.3 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങള്‍ നല്‍കാനുള്ള പണം തിരിച്ചു തരാന്‍ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങില്‍ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.