Sunday, May 12, 2024
keralaNews

ബ്ലാക്ക് ഫംഗസ് മരുന്നിനായി നെട്ടോട്ടമോടി സംസ്ഥാനം; 44 പേര്‍ ചികിത്സയില്‍.

ബ്ലാക്ക് ഫംഗസ് രോഗം പടരുമ്പോള്‍ മരുന്നിനായി നെട്ടോട്ടമോടി സംസ്ഥാനം. സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് ഇതുവരെ 44 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഇരുപത് പേരും കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.എന്നാല്‍ ചികിത്സയിലുള്ളവര്‍ മുഴുവന്‍ കോഴിക്കോട്ടുകാരല്ല.തിങ്കളാഴ്ച രോഗം ബാധിച്ച അഞ്ചുപേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാളെ കോവിഡ് വാര്‍ഡില്‍നിന്നു രോഗം സ്ഥിരീകരിച്ചും ഇ.എന്‍.ടി. വാര്‍ഡിലേക്ക് മാറ്റി. ഇ.എന്‍.ടി. വിഭാഗത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവരെയും കോവിഡ് പോസിറ്റീവായ രോഗികളെയും കിടത്താന്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം 20 ആയി വര്‍ധിച്ചതോടെ മരുന്ന് ക്ഷാമം രൂക്ഷമായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പുറത്ത് നിന്ന് മരുന്നെത്തിക്കാനാവുമോയെന്ന ശ്രമത്തിലാണ് അധികൃതര്‍. സംസ്ഥാനത്ത് ഇത്രയധികം മരുന്നുകളുടെ ആവശ്യം ഒരുമിച്ച് വന്നതിനാല്‍ കേന്ദ്രവും കൈമലര്‍ത്തുകയാണ്. വൃക്കരോഗമടക്കമുള്ളവര്‍ക്ക് ഒരു ദിവസം മാത്രം ആറ് വയലെങ്കിലും മരുന്ന് വേണം. രോഗികള്‍ കൂടിയതോടെ അമ്പത് വയല്‍ മരുന്ന് ഇന്നെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. മരുന്ന് ഷോപ്പുകളില്‍ വാങ്ങിക്കാന്‍ കിട്ടാത്തത് കൊണ്ട് തന്നെ മരുന്നിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ഡല്‍ഹില്‍നിന്നുവന്ന കാസര്‍കോട് സ്വദേശിയെയും ഉദയം ചാരിറ്റി ഹോമില്‍നിന്നും തൂത്തുക്കുടിയില്‍നിന്നുമെത്തിയ കോഴിക്കോട് സ്വദേശികളെയും മറ്റു സ്ഥലങ്ങളില്‍നിന്നെത്തിയ രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞദിവസം ലഭിച്ച,വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികള്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ രോഗികള്‍ക്ക് നല്‍കിയതോടെ ആശുപത്രിയിലെ മരുന്ന് ശേഖരം പൂര്‍ണമായും തീര്‍ന്നു.ബ്ലാക്ക് ഫംഗസ് രോഗികള്‍ കൂടുകയാണെങ്കില്‍ പ്രത്യേകം ഹെല്‍ത്ത് ഡെസ്‌ക് സൗകര്യമൊരുക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇ.എന്‍.ടി. വാര്‍ഡില്‍ മറ്റ് രോഗികള്‍ കുറവായതിനാല്‍ തത്കാലം പ്രശ്‌നമില്ലെന്നും അധികൃതര്‍ അറിയിച്ചു.